Thursday, July 22, 2010

ആന്ധ്രയിലെ ഒരു സായാഹ്നം

2005 ജൂണിലെ ഒരു സായാഹ്നം. ആന്ധ്രയിലെ രാജ്‌മന്‍ഡ്രി നഗരത്തില്‍ നിന്നും മുപ്പത്‌ കി. മി അകലെയുള്ള ഒരു കൊച്ചുഗ്രാമം, റായ്‌വാരം. ഏക്കറുകളോളം നീണ്ടുകിടക്കുന്ന നെല്‍വയലുകളുടെ നടുവില്‍ നിവര്‍ന്നു കിടക്കുന്ന ഒരു കൊച്ചു സുന്ദരി. ഗ്രാമീണരില്‍ ഏറിയ പങ്കും കര്‍ഷകത്തൊഴിലാളികള്‍. കൃഷിയും ഗോ പരിപാലനവും മാത്രം ജീവിതോപാധിയാക്കിയ ഇവര്‍ സാമ്പത്തിക നേട്ടത്തിനു മാത്രം കൃഷിയെ ഉപയോഗിക്കുന്നവരല്ല.
വെയിലിന്റെ ചൂടുകുറഞ്ഞു വരുന്നു. തെരുവ്‌ സജീവമാകുന്നു. പണികഴിഞ്ഞ്‌ വീടുകളിലേക്ക്‌ മടങ്ങുന്ന തൊഴിലാളികള്‍ സൊറപറഞ്ഞ്‌ കൂട്ടത്തോടെ സൈക്കിളില്‍ നീങ്ങുന്ന കാഴ്‌ച ഇവിടത്തെ പതിവാണ്‌. ഹാഫ്‌ ട്രൗസറും ബനിയനുമിട്ട്‌, മണ്‍പുരണ്ട കലപ്പയുമേന്തി~കൂട്ടമായി നീങ്ങുന്ന കര്‍ഷകര്‍ ഇവിടുത്തെ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മായാത്ത അടയാളമാണ്‌. മണ്ണിനെ മനസ്സിലേറ്റിയ ഇവരുടെ കഠിനാദ്ധ്വാനമാണ്‌ മലയാളികളടക്കമുള്ള വലിയൊരു ജനവിഭാഗത്തെ തീറ്റിപ്പോറ്റുന്നത്‌. ഇടയ്‌ക്കിടെ, നിറയെ കരിമ്പുമായി കടന്നു പോകുന്ന വലിയ ട്രാക്‌ടറുകള്‍. കരിമ്പിന്‍കണ്ടം പിടിച്ചുവലിക്കുന്ന പയ്യന്‍മാര്‍.....ട്യൂഷന്‍ മാസ്റ്ററുടെ സൊറക്ലാസ്‌ കഴിഞ്ഞ്‌ മടങ്ങുന്ന കുട്ടികള്‍. സാരി മടക്കിക്കുത്തിയുടുത്ത്‌ പാല്‍പാത്രവുമായി നീങ്ങുന്ന സ്‌ത്രീകള്‍. സായാഹ്നങ്ങളിലെ ഈ കാഴ്‌ച്ചകള്‍ കണ്ടുകൊണ്ട്‌ പഴയൊരു സൈക്കിളില്‍ ഞാന്‍ മുന്നോട്ട്‌ നീങ്ങി. ട്രാക്‌ടറുകളുടെ ഇരമ്പല്‍ തെരുനവിനെ അലോസരപ്പെടുത്തുന്നതായി്‌ തോന്നി.
ദൂരെയുളള ഗ്രാമങ്ങളില്‍ കുട്ടികളെ ഇറക്കി സ്‌കൂള്‍ ബസുകള്‍ തിരിച്ചുവരുന്നു. അങ്ങാടി കടന്ന്‌ സൈക്കിള്‍ മുന്നോട്ട്‌ നീങ്ങി. പാതയോരത്തെ കരിമ്പനകള്‍ റോഡില്‍ നിഴല്‍ വിരിച്ചു. ഇരു വശങ്ങളിലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയല്‍. കൂട്ടത്തോടെ മേഞ്ഞ്‌ നടക്കുന്ന കാലികള്‍...ഏതോ ബസ്‌ അടുത്ത ഗ്രാമത്തെ ലക്ഷ്യമാക്കി ഹോണടിച്ചു നീങ്ങുന്നുണ്ടായിരുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്‌ കാതങ്ങള്‍ താണ്ടി ഇവിടെയെത്തിയ എനിക്ക്‌ ഈ കാഴ്‌ച്ചകള്‍ പുതിയതായിരുന്നു. കൊയ്‌ത്തു കഴിഞ്ഞ പാടം അടുത്ത കൃഷിയിറക്കാനായി കാത്തുകിടക്കുകയായിരുന്നു. അര്‍ദ്ധ നഗ്നനായ ഒരു വൃദ്ധന്‍ കൂറ്റനൊരു കാളയെയും തെളിച്ചുകൊണ്ട്‌ സാവധാനം നടന്നു നീങ്ങി. നീണ്ടു കിടക്കുന്ന പുല്‍ക്കൊടികള്‍ ആര്‍ത്തിയോടെ നക്കിയെടുത്ത്‌ മുന്നോട്ട്‌ നീങ്ങുന്ന കാളയെ കാണാന്‍ നല്ല ചന്തമുണ്ട്‌. സ്‌കൂള്‍ വിട്ട്‌ ക്രിക്കറ്റ്‌ കളിക്കാനായി ബാറ്റും പന്തുമേന്തി മൈതാനത്തേക്ക്‌ സൈക്കിളില്‍ നീങ്ങുന്ന ഏതാനും പയ്യന്‍മാര്‍. കുറച്ച്‌ മുന്നോട്ട്‌ നീങ്ങിയപ്പോള്‍ കണ്ടു; വയലിനെ മുറിച്ചു നീണ്ടു കിടക്കുന്ന ചെമ്മണ്‍ പാത. സൈക്കിള്‍ അങ്ങോട്ടു തിരിച്ചു..സൂര്യന്‍ ചുവന്നു വരുന്നു..ദൂരെ കാറ്റില്‍ ആടിയുലയുന്ന കരിമ്പനക്കൂട്ടം. പനമ്പാള കുത്തിയുണ്ടാക്കിയ തൊപ്പിയിട്ട ഒരാള്‍ ചവിട്ടുവണ്ടിയില്‍ ധൃതിയില്‍ പോയി. മുന്നോട്ടു നീങ്ങി.. മനുഷ്യമലം കരിഞ്ഞുണങ്ങിയ മണം കാറ്റില്‍ പരന്നു..മൂക്കുപൊത്തി മുന്നോട്ട്‌ നീങ്ങി ...പക്ഷേ, പോകുന്തോറും അത്‌ കൂടി വരുന്നു. കുറച്ചകലെ ഒരാള്‍ കാര്യം സാധിക്കാനായി വഴിയോരത്ത്‌ അമര്‍ന്നിരിക്കുന്നു...
ഇവിടെയിങ്ങിനെയാണ്‌. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു നാണവുമില്ല. കാര്യം സാധിക്കണമെന്നു തോന്നിയാല്‍ വഴിയോരമെന്നോ മറ്റോ ...ഒരു ധാരണയുമില്ല. ഇക്കാര്യത്തില്‍ അവര്‍ മലയാളികളെ കണ്ടുപഠിക്കണം. ഇവിടെ കക്കൂസുകള്‍ ഉപയോഗിക്കുന്ന ശീലം വളരെക്കുറവ്‌. ഉപയോഗിക്കുന്നവര്‍ തന്നെ വൃത്തിയായി കൈകാര്യം ചെയ്യാനറിയാത്തവര്‍. കാര്യം പച്ചയക്കു കണ്ട സ്ഥിതിക്ക്‌ ഇനിയവിടെ നില്‍ക്കേണ്ടെന്ന്‌ തോന്നി സൈക്കിള്‍ മെല്ലെ തിരിച്ചു.. റോഡിലേക്ക്‌ കയറി മറ്റൊരു മണ്‍പാതയിലേക്കു നീങ്ങി. ദൂരെ കുട്ടികള്‍ കളിക്കുകയാണെന്ന്‌ തോന്നുന്നു. കളികാണാമെന്ന്‌ കരുതി അങ്ങോട്ടു സൈക്കിള്‍ പതുക്കെ ചവുട്ടി.
സൈക്കിളിന്‌ ഒരു പ്രത്യേക താളമുണ്ടായിരുന്നു. തുരുമ്പെടുത്ത്‌ തുടങ്ങിയ മഡ്‌ഗാര്‍ഡ്‌ അവിടിവിടെ തട്ടി ശബ്‌ദമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങളോളം പലരെയായി പേറിയ അതിന്‌ ഒരുപാടനുഭവങ്ങള്‍ പങ്കുവെക്കാനുളളതായി തോന്നി. അത്‌ ഈ ഗ്രാമത്തിലെത്തിയിട്ട്‌ ആണ്ടുകള്‍ പലതു കഴിഞ്ഞിരുന്നു. സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടുന്ന അന്നാട്ടുകാര്‍ക്ക്‌ അതൊരു അവശ്യ വസ്‌തുവായിരുന്നു. പശുവും സൈക്കിളുമില്ലാത്ത വീടുകള്‍ അന്നാട്ടില്‍ കുറവായിരുന്നു.
തുടരും....

6 comments:

  1. naannayittundu..allenkilippo puliyalle enyhu parayaana...koode sanjarichu aanthra vare..athanu ezhuthinte gunavum

    ReplyDelete
  2. gud.andhrayil poyathuple anubhavapetu..........

    ReplyDelete
  3. entha thudarathe... njangal...kaathirikkukayanu...

    ReplyDelete
  4. entha thudaraathe.... njangal...kaathirikkukayanu...

    ReplyDelete
    Replies
    1. I WAS RUINED MYSELF, SORRY.. ONE DAY I WILL arise like a sun...insha allah...

      Delete